Friday, January 18, 2008

പയ്യോളി പോലീസ് സ്റ്റേഷനില്‍ ഒരു പകല്‍ (ഒരു സമരകഥ- ഭാഗം 2)

മൂന്നാം ദിവസം. അഡ്മിഷന്‍ ഡേ. രണ്ട് ദിവസം കൊണ്ട് കുത്തിയിരിപ്പ് കലാപരിപാടിയില്‍ ഞങ്ങള്‍ എക്സ്പ്പെര്‍ട്ട് ആയിക്കഴിഞ്ഞിരുന്നു. ആ പ്രാവീണ്യം തെളിയിക്കാന്‍ വേണ്ടി, അഡ്മിഷന്‍ നടത്താന്‍ വെച്ചിരുന്ന റൂമിനു മുമ്പിലേക്കും കൂ‍ടി ഞങ്ങള്‍ ഞങ്ങളുടെ കുത്തിയിരിപ്പ് വ്യാപിപ്പിച്ചു. രണ്ട് ദിവസമായി ഞങ്ങള്‍ ജീവനുണ്ടോ എന്നു സംശയിച്ചിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട പ്രിന്‍സിക്ക് അന്ന് രാവിലെ അനക്കം വെച്ചു. ഡിമാന്റുകള്‍ അംഗീകരിക്കാം അഡ്മിഷന്‍ തടയരുത്തെന്നായിരുന്നു പ്രിന്‍സിയുടെ റിക്വെസ്റ്റ്. ഡിമന്റുകള്‍ അംഗീകരിക്കാം എന്ന് പറഞ്ഞാല്‍ മാത്രം പോര, ഇന്‍ റൈറ്റിങ്ങ് കിട്ടണം എന്ന് വിദ്യാര്‍ത്ഥികള്‍. അതു പറ്റില്ല എന്നു മാത്രമല്ല അഡ്മിഷന് തടസം നിന്നാല്‍ പോലീസിനെ വിളിക്കും എന്ന് പ്രിന്‍സി. ആ ഭീഷണിക്ക് പുല്ലു വില കല്‍പ്പിച്ചുകൊണ്ട്, സമരം മുമ്പോട്ട് പോകും അഡ്മിഷന്‍ നടക്കില്ല എന്നു വിദ്യാര്‍ത്ഥികള്‍.

അന്നെന്തായാലും പ്രിന്‍സി പോലീസിനെ വിളിച്ചില്ല. അഡ്മിഷന്‍ നടക്കാന്‍ ഞങ്ങള്‍ സമ്മതിച്ചുമില്ല. മക്കളെ എഞ്ചിനീയറിങ്ങ് കോളേജില്‍ ചേര്‍ക്കാന്‍ വന്ന ചില അച്ഛനമ്മമാര്‍ക്ക് ഞങ്ങളുടെ ധാര്‍മ്മിക രോഷം ശരിക്കും മനസ്സിലായില്ല. അവരും രണ്ട് ചേരിയായി തിരിഞ്ഞു. അഡ്മിഷന്‍ നടത്താന്‍ സമ്മതിക്കണമെന്നും അതു കഴിഞ്ഞാല്‍ അവരും ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാമെന്നും ഒരു കൂട്ടര്‍. ഞങ്ങള്‍ ചെയ്യുന്നതു കോളേജിന്റെ നല്ലതിനു വേണ്ടി ആണെന്നും ഇതു അവരുടെ മക്കള്‍ക്കും കൂടി പഠിക്കെണ്ട കോളേജ് ആയതുകൊണ്ട് ഞങ്ങള്‍ ചെയ്യുന്നതു ഒരു നല്ല കാര്യമാണെന്നും മറ്റൊരു കൂട്ടര്‍. ആദ്യം പറഞ്ഞ കൂട്ടരുടെ കൈയ്യില്‍ നിന്നും ഞങ്ങളുടെ റെപ്പിന് അത്യാവശം ചീത്തയും കേട്ടു. എന്തായാലും അന്ന് അഡ്മിഷന്‍ നടന്നില്ല.

അടുത്ത ദിവസം ഞങ്ങള്‍ കോളേജിലെത്തുമ്പൊ ഒരു പോലീസ് ജീപ്പും ഒരു പോലീസ് വാനും കോളേജിനു പുറത്ത് കിടക്കുന്നു. ഉള്ളൊന്നു കാളിയെങ്കിലും സകല സമരഗുരുക്കളേയും മനസ്സില്‍ ധ്യാനിച്ച് ഞങ്ങള്‍ പരിപാടികള്‍ ആരംഭിച്ചു. പഴയ പ്രേം നസീര്‍ സിനിമകളില്‍ ക്ലൈമാക്സിലെ സ്റ്റണ്ട് കഴിയാറാവുമ്പൊ എത്തുന്ന പോലീസുകാരോട് വില്ലന്മാരെ ചൂണ്ടി നായകന്‍ പറയുന്നതുപോലെ പ്രിന്‍സി ആജ്ഞാ‍പിച്ചു. “അറസ്റ്റ് ദെം”. അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസുകാരോട് ഞങ്ങള്‍ക്കു രണ്ടായിരുന്നു കണ്ടീഷന്‍സ്. ഒരു പ്രശ്നവും ഉണ്ടാക്കാതെ ഞങ്ങള്‍ കൂടെ വരാം. പക്ഷെ ഞങ്ങള്‍ ഇരുന്നേ പോവൂ. ആകെപ്പാടെ ഒരു വാനും ഒരു ജീപ്പും ഉണ്ട്. കൂടിപ്പോയാല്‍ സീറ്റിങ്ങ് കപ്പാസിറ്റി ഒരു 20. ഞങ്ങള്‍ എല്ലാം കൂടെ പോപ്പുലേഷന്‍ ഏതാണ്ട് 300 എങ്കിലും വരും. (അറസ്റ്റ് പേടിച്ച് അന്ന് കോളേജില്‍ വരാത്തവരെ കൂട്ടാതെ). ഒരു വാനും ഒരു ജീപ്പും കൂടി വന്നാലും ട്രിപ്പ് അടിച്ച് കുറെ ഡീസല്‍ കത്തിപ്പോവും. പിന്നെ അടുത്ത കണ്ടീഷന്‍, ആദ്യം പെണ്‍കുട്ടികളെ കൊണ്ടുപോവണം എന്ന്. രണ്ടും അവര്‍ സമ്മതിച്ചു. അങ്ങനെ അറസ്റ്റ് തുടങ്ങി.

അറസ്റ്റ് എന്നു പറയുമ്പോ ഇരുണ്ട ഒരു ലോക്കപ്പും അഴികളുമൊക്കെ ആയിരുന്നു എന്റെ മനസ്സില്‍ തെളിയുന്നത്. അങ്ങനെ പെണ്‍കുട്ടികളുടെ ലാസ്റ്റ് ട്രിപ്പില്‍ കുറച്ച് ആണ്‍കുട്ടികളും കയറി. ഞാനും എന്റെ കൂട്ടുകാരന്‍ ബോബിയും ആയിരുന്നു ജീപ്പിന്റെ മുമ്പിലത്തെ സീറ്റില്‍ ഡ്രൈവറുടെ കൂടെ. കയറി ജീപ്പ് വിട്ടതും ഞങ്ങള്‍ മുദ്രാവാക്യം വിളി തുടങ്ങി. ഇതു എന്റെ ആദ്യത്തെ സമരമാണെന്ന് ആരും വിചാരിക്കെണ്ട....സമരവും ജയിലും ഒക്കെ ഒരു പുത്തരിയല്ല എന്നു വിചാരിച്ചോട്ടെ എന്നു മനസ്സില്‍ കരുതി ഘോരഘോരം ഞാനും മുദ്രാവാക്യം വിളിച്ച് തുടങ്ങി. ഞങ്ങളുടെ ചോരത്തിളപ്പ് കണ്ട് ഒരു ചെറുപുഞ്ചിരിയോടെ ആ ജീപ്പ് ഡ്രൈവര്‍ ചോദിച്ചു,

“ഇതിപ്പൊ ആരേ കേള്‍പ്പിക്കാനാ ഈ മുദ്രാവാക്യം വിളി?. ടൌണ്‍ എത്താറാവുമ്പോ ഞാന്‍ പറയാം. അപ്പൊ വിളിച്ച് തുടങ്ങിയാ‍ മതി.”

അതു കേട്ട് ഞങ്ങള്‍ ഒന്നടങ്ങി. പറഞ്ഞതു പോലെ ടൌണ്‍ എത്തുന്നതിനു ഒരഞ്ച് മിനിറ്റ് മുമ്പ് പുള്ളി പറഞ്ഞു, ടൌണ്‍ എത്താറായി...വിളിച്ചു തുടങ്ങിക്കോളാന്‍. എന്റെ മനസ്സില്‍ ഉണ്ടായിരുന്ന പോലീസുകാരന്റെ ഇമേജുമായിട്ട് പുള്ളി തീരെ അങ്ങോട്ട് മാ‍ച്ച് ആവുന്നില്ലായിരുന്നു...മുദ്രാവാക്യം വിളിക്കാന്‍ പോലീസുകാരന്‍ പറയ്യേ....ഇതു വരെ കേട്ടിട്ടും വായിച്ചിട്ടും ഒക്കെ ഉള്ളതു മുദ്രാവാക്യം വിളിക്കാന്‍ വാ തുറന്നാല്‍ വായില്‍ ലാത്തി കുത്തികേറ്റുന്ന പോലീസുകാരെ കുറിച്ചാണ്. അതിനിടെ ഇങ്ങനൊരാള്‍. ഈ ചിന്താക്കുഴപ്പങ്ങളും മുദ്രാവാക്യം വിളിയുമൊക്കെയായി ഞങ്ങള്‍ അങ്ങനെ പയ്യോളി പോലീസ് സ്റ്റേഷനില്‍ എത്തി. അവിടെ കണ്ട കാഴ്ച..........

നല്ല പച്ചപ്പുല്ലിന്റെ ലോണ്‍...അതില്‍ വട്ടം കൂടിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍.....അന്താക്ഷരിയോ മറ്റോ കളിക്കുന്നതില്‍ ബിസി ആയിരുന്നു അവര്‍....പിന്നെ ചിലര്‍ അവിടത്തെ പോലീസുകാരുമായി കത്തിയടി....എല്ലാരും നല്ല ജോളി മൂഡ്...പിന്നെ അധികം ആലോചിക്കാന്‍ നിന്നില്ല...ഞങ്ങളും കൂടി...പോലീസ് സ്റ്റേഷനില്‍ കിടന്നര്‍മ്മാദിക്കാന്‍ ദൈവം ഇനി ഒരവസരം തന്നില്ലെങ്കിലോ...

വാല്‍ക്കഷ്ണം: സമരം അടുത്ത ദിവസം ഒത്തുത്തീര്‍പ്പായി...പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ സഹകരിച്ച ഞങ്ങളെ പോലീസുകാര്‍ക്ക് വളരെ ഇഷ്ടമായി....അറസ്റ്റു പേടിച്ച് അന്ന് കോളേജില്‍ വരാത്തവരെ അടുത്ത ദിവസം എല്ലാരും കൂടി കൂവി നാറ്റിച്ചു.....S5ഇല്‍ ടൂര്‍ നടക്കാത്തതു കാരണം പയ്യോളി പോലീസ് സ്റ്റേഷനിലെ ആ ഒരു പകല്‍ ഞങ്ങള്‍ ഒരു പിക്നിക് ആയി ഇന്നും മാനിച്ചുപോരുന്നു.....

Wednesday, January 9, 2008

ഒരു സമരകഥ- ഭാഗം 1.

എഞ്ചിനീയറിങ് കോളേജില്‍ എത്തുമ്പോള്‍ സമരം എന്ന സാധനം എനിക്കു റ്റിവിയിലും പത്രങ്ങളിലും മാത്രം കണ്ടറിവുള്ള ഒന്നായിരുന്നു. എന്റെ സ്കൂള്‍ വിദ്യാഭ്യാസം മുഴുവന്‍ ചിന്മയാ വിദ്യാലയ, തൃപ്പൂണിത്തുറയില്‍ ആയിരുന്നു. അവിടെ ഞങ്ങള്‍ക്കു സമരത്തേക്കുറിച്ചാലോചിക്കാന്‍ ഒരു സന്ദര്‍ഭം ഒത്തുവന്നില്ല. അങ്ങനെ സമരത്തിന്റെ തിയററ്റിക്കല്‍ ക്നോളേജ് മാത്രമായിട്ടാ‍ണ് ഞാന്‍ കോ ഓപറേറ്റിവ് ഇന്‍സ്റ്റിറ്റൂട്ട് ഒഫ് ടെക്നോളജിയില്‍ (സി.ഐ.ടി.വി) കാലെടുത്തു വെക്കുന്നത്.

കഥയിലേക്ക് കടക്കും മുമ്പ് സി.ഐ.ടി.വിയെ കുറിച് ഒരു നാലു വരി. ആ കാലത്തു കേരളത്തില്‍ കൂടുതലും ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. കേരളത്തിനു വെളിയില്‍ ബാക്കി ദക്ഷിണേന്റ്യന്‍ സംസ്ഥാനങ്ങളില്‍ കൂണു പോലെ മുളച്ചുകൊണ്ടിരുന്ന ഒരു വസ്തുവായിരുന്നു പ്രൈവറ്റ് എഞ്ചിനീയറിങ്ങ് കോളേജുകള്‍. 1999ഇല്‍ കേരള ഗവണ്മെന്റ് ഒരു പുതിയ കണ്ടുപിടിത്തം നടത്തി - സെമി ഗവണ്മേന്റ് എഞ്ചിനീയറിങ്ങ് കോളേജുകള്‍. അങ്ങനത്തെ കോളേജുകളുടെ നോക്കി നടത്തിപ്പിനു വേണ്ടി തുടങ്ങിയ ഒരു സ്ഥാപനമാണ് കോ ഓപറേറ്റീവ് അക്കാ‍ദമി ഒഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ അഥവാ കേപ്. കേപ്പിന്റെ കീഴില്‍ ഉള്ള ആദ്യത്തെ കോളേജ് എന്ന ബഹുമതി ഞങ്ങളുടെ സ്വന്തം സി.ഐ.ടി.വിക്ക് ഉള്ളതായിരുന്നു. അവിടുത്തെ ആദ്യത്തെ ബാച്ച് എന്ന പട്ടം ഞങ്ങള്‍ക്കും.

ഭാരതാംബയുടെ മാറില്‍ വിരിയുന്ന എല്ലാ എഞ്ചിനീയറിങ്ങ് കോളേജുകളുടേയും തലതൊട്ടപ്പനാണ് ആള്‍ ഇന്‍ഡിയ കൌണ്‍സില്‍ ഒഫ് ടെക്നിക്കല്‍ എഡ്യുക്കേഷന്‍ (ഏ.ഐ.സി.ടി.ഇ). മൂപ്പരുടെ അനുഗ്രഹം ഇല്ലെങ്കില്‍ പഠിച്ചിറങ്ങുമ്പോള്‍ കിട്ടുന്ന ഡിഗ്രി സര്‍ട്ടിഫിക്കെറ്റില്‍ കോളേജിനു മുമ്പിലുള്ള ചായക്കടയില്‍ നിന്നും പരിപ്പുവട പൊതിഞ്ഞുകൊണ്ടുപോകാം. പുതുതായി തുടങ്ങുന്ന കോളേജുകള്‍ക്ക് കോളേജില്‍ അപ്പോളുള്ള സൌകര്യങ്ങളുടെ അടിസ്ഥാനത്തില്‍ 1 വര്‍ഷത്തെ പ്രൊവിഷണല്‍ റെക്കൊഗ്നിഷന്‍ കിട്ടും. ഒരു വര്‍ഷം കഴിയുമ്പോള്‍ കോളേജിന്റെ പെര്‍മനെന്റ് ബില്‍ഡിങ്ങും മറ്റും കാട്ടി പെര്‍മനെന്റ് റെകൊഗ്നിഷന് അപേക്ഷിക്കണം. ഏ.ഐ.സി.ടി.ഇ മുത്തച്ഛന് അതൊക്കെ കണ്ട് ബോധിച്ചാല്‍ കോളേജിനെ ഭാരതത്തില്‍ എഞ്ചിനീയറിങ്ങ് പഠിപ്പിക്കാന്‍ പറ്റിയ സ്ഥലങ്ങളുടെ ലിസ്റ്റില്‍ ചേര്‍ക്കും.

ഞങ്ങള്‍ പഠിക്കാന്‍ തുടങ്ങുമ്പോള്‍ കോളേജിനു പ്രൊവിഷണല്‍ റെകൊഗ്നിഷന്‍ ഉണ്ടായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പൊ ‍ അതില്ലാണ്ടായി. ഞങ്ങളുടെ കോളേജിനും അതിനു മുമ്പിലുള്ള തട്ട് കടക്കും എ. ഐ. സി. ടി. ഇയുടെ കണ്ണില്‍ തുല്ല്യ വിലയായി...ശ്ശെ...അങ്ങനെ പറയുന്നതും ശരിയല്ല. തട്ട് കടയില്‍ ചെന്നാല്‍ ഒന്നുമില്ലെങ്കില്‍ ചായയും കല്ലുമ്മക്ക ഫ്രൈയും കിട്ടും. ഞങ്ങളുടെ കോളേജില്‍ വന്നാല്‍ എടുത്തു കൊടുക്കാന്‍ എയറ് പിടിച്ച് നില്‍ക്കുന്ന ഞങ്ങളുടെ പ്രിന്‍സിയും പിന്നെ ആര്‍ക്കും വേണ്ടാതെ ഉപേക്ഷിച്ച സ്ക്രൂ പോയ ഒന്നു രണ്ടു ഡ്രാഫ്റ്ററുകളും മാത്രം.

ഞങ്ങളുടെ ബാച്ച് കഴിഞ്ഞ് ഒരു ബാച്ച് കൂടി വന്നു. അതിന്റെ അടുത്ത ബാച്ച് വരാറായിട്ടും എ.ഐ.സി.ടി.ഇ. റെകൊഗ്നിഷന്റെ കാര്യം സംസാരിക്കുമ്പോള്‍ “അരിയെത്ര” എന്ന ചോദ്യത്തിന് “പയറഞ്ഞാഴി” എന്ന മോഡല്‍ ഉത്തരമാണു ഞങ്ങളുടെ ബഹുമാനപെട്ട പ്രിന്‍സി തന്നുകൊണ്ടിരുന്നത്. ഒടുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷമ നശിച്ചു. ഇതിന്റെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ആകാതെ അടുത്ത ബാച്ചിന്റെ അഡ്മിഷന്‍ നടത്താന്‍ സമ്മതിക്കരുതെന്ന് തീരുമാനം ആയി. മൂന്നാം ദിവസം അഡ്മിഷന്‍ ആണ്. അടുത്ത ദിവസം ഞങ്ങള്‍ സമരം തുടങ്ങി. പറയുന്ന മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ച് ആദ്യസമരത്തിന്റെ ഉത്സാഹത്തില്‍ ഞാനും. സമരത്തിന്റെ മുഖ്യ പരിപാ‍ടി പ്രിന്‍സിയുടെയും മറ്റും ഓഫീസിന്റെ മുമ്പില്‍ നിരന്നിരിക്കുക എന്നതായിരുന്നു. ഇടക്കിടക്കു മുദ്രാവാക്യം വിളി. വിളിച് മടുക്കുമ്പോള്‍ ഇരുന്നു അശ്വമേധം, അന്താക്ഷരി മുതലായ കളികള്‍, പ്രിന്‍സിയോ വേറേ സാറുമ്മാരോ ആരേയെങ്കിലും പുറത്ത് കണ്ടാല്‍ പൂര്‍വാധികം ശക്തിയോടെ മുദ്രാവാക്യം വിളി. അങ്ങനെ സമരത്തിന്റെ ആദ്യ ദിവസം വിജയകരമായി പൂര്‍ത്തീകരിച്ചു. രണ്ടാം ദിവസവും ഇതൊക്കെ തന്നെ. പ്രിന്‍സിയുടെ ഭാഗത്തു നിന്നും കമാ മാത്രമല്ല വേറേ ഒരക്ഷരവും വരുന്നില്ല. മൂന്നാം ദിവസം. അഡ്മിഷന്‍ ഡേ.

(തുടരും)

Wednesday, January 2, 2008

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി .......

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്‍ ആത്മശിഖരത്തിലൊരു കൂടു തന്നു

ഒരു കുഞ്ഞുപൂവിലും തളിര്‍കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ
ജീവനൊഴുകുമ്പോഴൊരു തുള്ളി ഒഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറേ
കനവിന്റെ ഇതളായ് നിന്നെ പടര്‍ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറേ

ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും
കനിവിലൊരു കല്ലു കനിമധുരമാകുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നില്‍ അഭയം തിരഞ്ഞു പോകുന്നു

അടരുവാ‍ന്‍ വയ്യ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം

നിന്നില്‍ അടിയുന്നതേ നിത്യ സത്യം.

(രചന: ഓ.എന്‍.വി. കുറുപ്പ് ആലാപനം: മധുസൂദനന്‍ നായര്‍ ചിത്രം: ദൈവത്തിന്റെ വികൃതികള്‍)

ഈ കവിതയിലെ അവസാനത്തെ നാലു വരി എനിക്കു വളരെ അധികം ഇഷ്ടപ്പെട്ടു. സ്നേഹം എന്ന വികാരത്തെ ഇതിലും നന്നായി വര്‍ണിച്ചു ഞാന്‍ കണ്ടതായി എനിക്കു ഓര്‍മ്മയില്ല.